Thursday, January 21, 2010

പരീക്ഷണം

പരീക്ഷണങ്ങളാല്‍  വരിഞ്ഞുമുറുകിയ ജീവിതം.അപ്രതീക്ഷിതമായ് ജീവിതപ്പാതയില്‍ വന്നുവീഴും വിഷമസന്ധികള്‍.തിരിഞ്ഞു നോട്ടങ്ങള്‍ക്കും കൂട്ടിക്കിഴിക്കലുകള്‍ക്കും ബോധ്യപ്പെടുത്താന്‍ കഴിയാത്ത, കുസൃതിതോന്നും പരീക്ഷണങ്ങള്‍. ലോകത്താരും   ഇതുവരെ വളര്‍ത്തിയെടുത്തില്ലാത്തത്ര  ഊഷ്മളമാണെന്നു  സ്വയം വിധിയെഴുതി ആത്മാര്‍ത്ഥമായ് വിശ്വസിച്ച, എന്‍റെ അമ്മയുമായുള്ള സ്നേഹ ബന്ധത്തിലും പരീക്ഷണം കണ്ണുവെച്ചിരിക്കുന്നു. കാര്യകാരണങ്ങള്‍ ഇഴപിരിച്ചെടുത്തപ്പോഴാണ് അമ്മയുമായുള്ള സ്നേഹബന്ധത്തെയല്ല, എന്‍റെ ആത്മാര്‍ത്ഥതയെയാണ് പരീക്ഷണം ചോദ്യം ചെയ്തതെന്ന് മനസ്സിലായത്.മനുഷ്യന്‍റെ മനസ്സിനു സ്ഥിരത നല്‍കുന്ന ആത്മാര്‍ത്ഥതയെയും  ദൃഡവിശ്വാസത്തെയും  പരീക്ഷണം എപ്പോഴും പിന്തുടരും...

ചാറ്റല്‍ മഴ

സ്വത്വ ബോധം അവനെ  പെരുമഴയില്‍ ഇറങ്ങി നടക്കാന്‍ അനുവദിച്ചില്ല. കരുതലോടെ മഴ തോരാന്‍ കാത്തിരുന്നവന്‍,പെരുമഴ ചാറ്റല്‍ മഴയായ് പരിണമിച്ചതും ഇറങ്ങിനടക്കാന്‍ തുടങ്ങി. അല്ലെങ്കിലും ചാറ്റല്‍ മഴക്ക് വസ്ത്രത്തിന്‍റെ മറ ചാടിക്കടന്ന് ദേഹത്തെ അസ്വസ്ഥപ്പെടുത്താന്‍ കഴിയില്ലല്ലോ.


മഴ ബാക്കിവെച്ച കുളിര്‍കാറ്റാസ്വദിച്ച് നടന്നു നീങ്ങവെ മഴ തുള്ളികളുടെ ഗന്ധവും ഭാരവും മാറിയതും,ചാറ്റല്‍ മഴ ക്രമേണ പെരുമഴയായ് പരിണമിച്ചതും തിരിച്ചറിഞ്ഞില്ല. അവന്‍ സസൂഷ്മം പാത്തുവെച്ച ഇടങ്ങളില്‍ വെള്ളം കയറിക്കൂടിയതും, സ്വന്തം ദേഹത്തെ കുളിരണിയിച്ചതും അറിഞ്ഞില്ല.


ഉമ്മറ കോലായിലേക്ക് കാലെടുത്തുവെച്ച്  വെളിയിലെ തോരാമഴയെക്കുറിച്ചാലോചിച്ചപ്പോഴാണ് ദേഹം വല്ലാതെ തണുത്ത് വിറച്ചും  മൂര്‍ദ്ധാവില്‍ വെള്ളമിറങ്ങിയും  സ്വന്തം സമനില തന്നെ തെറ്റിപ്പോയെന്ന് അവന്‍ മനസ്സിലാക്കിയത്. പക്ഷെ അപ്പോഴേക്കും പനിയും ജലദോഷവും അവനെ കീഴടക്കിയിരുന്നു.


അവളോടുള്ള അനുരാഗം ചാറ്റല്‍ മഴയായ് പൊടിഞ്ഞ് പ്രണയ  പെരുമഴയായ് പെയ്ത് സുബോധത്തെ മയക്കിക്കിടത്തി സ്വന്തം ആത്മാവിനെ കീഴടക്കി നശിപ്പിച്ചതെങ്ങിനെയെന്ന് ഇപ്പോള്‍ അവന്നു ബോധ്യമായി...